ഉച്ചഭാഷിണിയിലൂടെ നമസ്കാരം നടത്തിയതായി പരാതി; യുപിയിൽ മദ്രസാകെട്ടിടം പൊളിച്ചുനീക്കി
ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് നമസ്കാരം നടത്തി എന്ന പരാതിയിൽ ഉത്തർപ്രദേശിൽ മദ്രസാകെട്ടിടം അധികൃതർ പൊളിച്ചുനീക്കി. സംസ്ഥാനത്തെ അംറോഹ ജില്ലയിലെ ജെബ്രയിലാണ് ഇന്നലെ സംഭവം. ഗ്രാമസഭയുടെ ഭൂമി കൈയേറി നിർമിച്ചെന്ന് ആരോപിച്ചാണ് ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അധികൃതരുടെ ഈ വാദം മദ്രസാ മാനേജർ ഇഷ്തിയാഖ് അഹ്മദ് തള്ളി. 1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് തന്റെ മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് മദ്രസ നിർമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും ഇഷ്തിയാഖ് വ്യക്തമാക്കി.
ഏഴ് മാസങ്ങൾക്ക് മുൻപാണ് കെട്ടിടം ഇവിടെ പണിതത്. കഴിഞ്ഞ മാസമാണ് ഇവിടെ നമസ്കാരം ആരംഭിച്ചത്. റെഹ്റ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊളിച്ചുനീക്കിയ മദ്രസയുണ്ടായിരുന്നത്. കെട്ടിടത്തിൽ ഒരു വിഭാഗം പ്രാർത്ഥന നിർവഹിക്കുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് പൊളിച്ചുനീക്കിയതെന്ന് ഹസൻപൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ്(എസ്.ഡി.എം) സുധീർകുമാർ പറഞ്ഞു.
”ഇതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നു വ്യക്തമായത്. ഈ ഭൂമിയിൽ കന്നുകാലികളെ മേയ്ക്കാൻ മാത്രമേ ഗ്രാമീണർക്ക് അനുമതി നൽകിയിരുന്നുള്ളൂ. ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചത്. ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടുകൂടിയാണ് കെട്ടിടം പൊളിച്ചത്”- എസ്.ഡി.എം കൂട്ടിച്ചേർത്തു.