24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പുതിയ രോഗികൾ; കൊവിഡ് വ്യാപനം കുറയുന്നില്ല

single-img
16 July 2022

രാജ്യത്ത് കോവിഡ് ആശങ്കകൾ ഒഴിയുന്നില്ല. 24 മണിക്കൂറിനിടെ, 20,044 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിതീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 1,40,760 ആണ്. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം 58 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി.

സംസ്ഥാനത്തും കൊവിഡ് വ്യാപന തോതും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 2,871 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 729 പേർക്ക് ജില്ലയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം-634, കൊല്ലം-348, കോട്ടയം-291, തൃശ്ശൂർ-182, പത്തനംതിട്ട-171, ആലപ്പുഴ-161, പാലക്കാട്-97, കോഴിക്കോട്-67, മലപ്പുറം-64, ഇടുക്കി-57, കണ്ണൂർ-38, കാസർകോട്-17, വയനാട്-15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗികളുടെ എണ്ണം.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഇന്നലെ ആരംഭിച്ചു. 656 കേന്ദ്രങ്ങളിലൂടെയാണ് ഇന്നലെ കരുതൽ ഡോസ് വാക്സിൻ വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ ആകെ 1,002 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. അതിൽ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും ഉണ്ട്.