ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ജിൻസൺ
മുൻ ജയിൽ മേധാവി ആർ ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് കള്ളമെന്നു പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ജിൻസൺ. പൾസർ സുനി പറഞ്ഞു കൊടുത്തു വിപിൻലാൽ എന്ന സഹ തടവുകാരൻ കത്ത് എഴുതുന്ന സിസിടിവി ദൃശ്യങ്ങൾ വിചാരണ കോടതിയുടെ കൈവശം ഉണ്ടെന്നും, വിചാരണ വേളയിൽ താൻ ഉൾപ്പടെയുള്ള സാക്ഷികളെ ഇത് കാണിച്ചു എന്നും ജിൻസൺ പറഞ്ഞു.
എന്തടിസ്ഥാത്തിലാണ് ഇപ്പോൾ മുൻ ജയിൽ മേധാവി ആർ ശ്രീലേഖ ഇപ്പോൾ കള്ളങ്ങൾ പറയുന്നത് എന്ന് അറിയില്ല എന്നും ജിൻസൺ കൂട്ടി ചേർത്തു. കൂടാതെ പത്രത്തിലും മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖയുടെ പ്രതികരണം എന്നും ഈ കേസിൽ അവർക്കു യാതൊരു പങ്കും ഇല്ലായിരുന്നു എന്നും ജിൻസൺ കൂട്ടിച്ചേർത്തു.
അതുപോലെതന്നെ ജയിലിനുള്ളിൽ പൾസർ ഉപയോഗിക്കാനായി കൊണ്ടുവന്ന ഫോണിന്റെ വിവരങ്ങളും വിചാരണ കോടതിക്ക് മുന്നിൽ ഉണ്ട്. ഒരു ടാറ്റ ഡോകോമോ ഫോൺ ആയിരുന്നു ജയിലിനുള്ളിൽ പൾസർ സുനിക്ക് വേണ്ടി രഹസ്യമായി കടത്തിയത്. ചെരിപ്പിനകത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ ജയിലിലേക്ക് കടത്തിയത് എന്നും ജിൻസൺ പറഞ്ഞു.
മാത്രമല്ല വിചാരണ കോടതിയുടെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ശ്രീലേഖ പറഞ്ഞ കാര്യങ്ങൾ എല്ലാം പച്ചക്കള്ളം ആണ് എന്ന് തെളിയുമെന്നും ജിൻസൺ പറഞ്ഞു.