ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ന്യായീകരിച്ചു രംഗത്തെത്തിയ മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് ഗുരുതര ആരോപണങ്ങളുമായി ആര്. ശ്രീലേഖ രംഗത്തെത്തിയത്. ഇത് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടിലാണ് പ്രോസിക്യൂഷന്.
കൂടാതെ ശ്രീലേഖയില്‍ നിന്ന് മൊഴി എടുക്കാനും, പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് ആവശ്യപ്പെടും. തെളിവില്ലെങ്കില്‍ അക്കാര്യം കോടതിയെ അറിയിച്ച് മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് പ്രോസിക്യൂഷന് തീരുമാനം.
വിസ്താരം നടക്കുന്ന കേസില്‍ പ്രതിയെ നിരപരാധിയായി ചിത്രീകരിച്ചതു ഉൾപ്പടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും പ്രോസിക്യൂഷന് തീരുമാനിച്ചു. മാത്രമല്ല ശ്രീലേഖ കേസിന്റെ അന്വേഷണ വിവരങ്ങള്‍ അറിയുന്ന ആളല്ല എന്നും, അവസാനഘട്ടത്തില്‍ ഇത്തരം ആരോപണവുമായി വരുന്നതിന്റെ കാരണം പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്ന പരാമർശവുമായി രംഗത്തെത്തിയത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം.