ചാവശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ്; സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി
മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനം സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചാണെന്ന് സ്ഥിതീകരണം. പൊട്ടിയ സ്റ്റീൽ ബോംബിന്റെ ചീളുകളും മറ്റു അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചു. നല്ലതിളക്കത്തിലുള്ളതും ഭാരമുള്ളതുമായ ഈ സാധനം ബോംബാണെന്ന് അറിയാതെ പണമോ സ്വർണമോ ഉള്ള നിധിയാണെന്ന് വിചാരിച്ചായിരിക്കും വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. റോഡരികിൽ നിന്നും പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീൽ ബോംബെന്നാണ് പോലീസിന്റെ നിഗമനം.
എല്ലാ ദിവസവും രാവിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് സൈക്കിളിൽ വലിയ ചാക്കുകളുമായി ഇറങ്ങുന്ന സംഘം വൈകുന്നേരത്തോടെ വീട്ടിലെത്തി വേർതിരിച്ച് വിൽക്കുന്നവരായിരുന്നു. വൈകുന്നേരം ആറോടെ വീട്ടിലെത്തിയ ഇവർ കൂടെ താമസിക്കുന്നവർ കാണാതെ ഇരുവരും അവർക്ക് ലഭിച്ച പാത്രം തുറന്നു നോക്കാൻ വീടിന്റെ രണ്ടാം നിലയിൽ അവരുടെ കിടപ്പുമുറിയിൽ എത്തിച്ച് തുറന്നു നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.
പത്തൊൻമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്നവർ താമസിക്കുന്ന വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ഷഹിദുൾ (22) എന്നിവരാണ് മരിച്ചത്
സംഭവസ്ഥലത്ത് വച്ചു തന്നെ ഫസൽ ഹഖ് മരിച്ചിരുന്നു. ഷഹിദുൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വീടിന്റെ വരാന്തയിലും കാണപ്പെടുകയായിരുന്നു. ഉടൻ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്.