മന്ത്രിസഭാ പുനഃസംഘടന ഉടനില്ല; ഫിഷറീസ്, സാംസ്കാരിക വകുപ്പുകള്‍ മുഖ്യമന്ത്രി വഹിക്കും
സജി ചെറിയാൻ രാജി വെച്ച ഒഴിവിലേക്ക് പുതിയ ആരെയും തൽക്കാലം പരിഗണിക്കേണ്ടതില്ല എന്ന് സി പി എമ്മിൽ ധാരണ. സജി ചെറിയാൻ നോക്കിയിരുന്ന ഫിഷറീസ് , സാംസ്കാരിക വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി തന്നെ നോക്കും. ഭാവിയിൽ ആവശ്യമെങ്കിൽ വകുപ്പുകൾ മറ്റേതെങ്കിലും മന്ത്രിമാർക്ക് കൈമാറുമെന്നും സി പി എം കേന്ദ്രങ്ങൾ അറിയിച്ചു.
അതേസമയം സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാത്രിയോടെ അംഗീകരിച്ചു. വൈകുന്നേരം തന്നെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് രാജ്ഭവനിൽ എത്തിച്ചിരുന്നു.
വൈകാതെ തന്നെ ഇത് ഹൈദരാബാദിലേക്ക് അയച്ചു കൊടുത്തു. രാജി അംഗീകരിച്ചു വകുപ്പുകൾ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും
രാവിലെ ഹൈദരാബാദിലേക്ക് പോയ ഗവർണർ വ്യാഴാഴ്ച രാത്രി തിരികെ എത്തിയ ശേഷം തീരുമാനം എടുക്കാനിരിക്കെയാണ് സജി ചെറിയാൻ രാജിവച്ചത്. മന്ത്രിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച എല്ലാ പരാതികളും ഗവർണർ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.
അതെ സമയം രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്. സ്വതന്ത്രമായ തീരുമാനപ്രകാരമാണ് തന്റെ രാജിയെന്ന് സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും പ്രസംഗം പൂര്‍ണരൂപം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. പറഞ്ഞ വാക്കുകള്‍ തെറ്റിധാരണ പടര്‍ത്തി പ്രചരിപ്പിക്കുകയാണ്. പ്രസംഗം അടര്‍ത്തി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും രാജി പ്രഖ്യാപനത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.