പെരുന്നാളിന് പശുവിനെ ബലിയറുക്കരുതെന്ന് അസം ജംഇയ്യതുൽ ഉലമ
ഹിന്ദു മതവികാരം വ്രണപ്പെടുമെന്നതിനാൽ പെരുന്നാളിനോടനുബന്ധിച്ച് മുസ്ലിംകൾ പശുവിനെ ബലിയറുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് അസം ജംഇയ്യതുൽ ഉലമ ആഹ്വാനം ചെയ്തു.
ഇന്ത്യ വ്യത്യസ്ത സമൂഹങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും നാടാണ്. സനാതന വിശ്വാസ പ്രകാരം പശുവിനെ വിശുദ്ധ ചിഹ്നമായി ഭൂരിപക്ഷ ഇന്ത്യക്കാരും ആരാധിക്കുന്നു. ഹിന്ദുമത വിശ്വാസികള്‍ പശുവിനെ മാതാവായാണ് കാണുന്നത്. അതിനാൽതന്നെ, മുസ്ലിംകൾ അവരുടെ മതവികാരം വ്രണപ്പെടുത്തരുത് എന്ന് ബദ്റുദ്ധീന്‍ അജ്മല്‍ പറഞ്ഞു.
പെരുന്നാളുമായി ബന്ധപ്പെട്ട പ്രധാന ആരാധന കർമങ്ങളിലൊന്നായതിനാൽ ബലിയറുക്കലിൽനിന്ന് വിട്ടുനിൽക്കാൻ മുസ്ലിംകൾക്കാവില്ല. എന്നാൽ, പശുവിനെ ഒഴിവാക്കി അനുവദനീയമായ മറ്റു മൃഗങ്ങളെ ബലിയറുക്കുന്നതിന് മുസ്ലിംകൾ ശ്രമിക്കണം -അസം ജംഇയ്യതുൽ ഉലമയുടെയും ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും പ്രസിഡന്റായ ബദ്റുദ്ദീൻ അജ്മൽ പറഞ്ഞു.
പശുവിനെ തന്നെ ബലിയറുക്കണമെന്ന് ഇസ്ലാമിലില്ല. ഇതേ ആഹ്വാനം ദയൂബന്ത് ദാറുൽ ഉലൂം 2008ൽ നടത്തിയിട്ടുണ്ടെന്നും അതുതന്നെ ആവർത്തിക്കുകയാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.