ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലിയ ഒറ്റക്കക്ഷിയാവുക ലക്‌ഷ്യം; ബിജെപി ദേശീയ നിർവാഹക സമിതി സമാപിച്ചു
രാജ്യത്ത് ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം ഉറപ്പിക്കുമെന്ന് വ്യക്തമാക്കി ബിജെപി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം ശക്തമാക്കുമെന്നും മുഖ്യ പ്രതിപക്ഷമാകുമെന്നും ബിജെപി അവകാശപ്പെട്ടു.
ശക്തമായ പ്രവർത്തനങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഒറ്റ കക്ഷിയാകുകയാണ് പ്രധാന ലക്ഷ്യമെന്നും അതിന് ശേഷം ഭരണം പിടിച്ചടക്കുമെന്നുമാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ അറിയിച്ചത് .
ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യം ലക്‌ഷ്യം വെക്കുന്നത് തെലങ്കാനയും തമിഴ്‌നാടുമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ തെലങ്കാനയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് ബി.ജെ.പിയെ തെലങ്കാനയിലെ മുഖ്യ പ്രതിപക്ഷമാക്കുകയാണ് ബിജെപിയുടെ ആദ്യ നീക്കം. അതേസമയം, തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ക്ഷീണം ബി.ജെ.പിക്ക് ഉപയോഗപ്രദമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.