മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ കൂട്ടി പോലീസ്
കേരളത്തിലെ സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്റർ ആക്രമണ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സിപിഎം ഓഫീസ് ആക്രമണ പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
അതേസമയം എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡിസിസി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്.
അതേസമയം, വയനാട് എംപി ഓഫീസ് ആക്രമണ പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിനെ തുടർന്ന് വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. രാഹുലിന്റെ സുരക്ഷയ്ക്കായി ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.