പിണറായി വിജയന് മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം; അല്ലാത്ത പിണറായി വിജയനാണെങ്കില്‍ സംരക്ഷണം ആവശ്യമില്ല: എകെ ബാലൻ
സംസ്ഥാന മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് നല്കുന്ന അമിത സുരക്ഷയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരവെ വിഷയത്തിൽ വിശദീകരണവുമായി എകെ ബാലന്. പിണറായി വിജയന് മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണമെന്നും അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ലെന്നും ബാലന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
എന്തിനാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ? ഇതാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം. ഞങ്ങളൊന്നും ചെയ്യില്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഭയമുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരുന്നാല്‍ മതിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന് പറയുന്നത്.
എന്നാൽ പിണറായി വിജയന് ഇപ്പോൾ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം. അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളും. ഇപ്പോള്‍ ആ ചുമതല ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയില്ല. അതേസമയം, തെരുവില്‍ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷ നേതാവും ബി ജെ പി നേതാവും ശ്രമിക്കുന്നത്. വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടിയെന്നും എകെ ബാലന് കൂട്ടിച്ചേർത്തു.