ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

single-img
27 May 2022

ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്കും അമേരിക്കന്‍ പരിഭാഷക ഡൈയ്‌സി റോക്ക്വെല്ലിനും ബുക്കര്‍ പുരസ്‌കാരം. ‘ടാമ്പ് ഓഫ് സാന്‍ഡ്’ എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഗീതാഞ്ജലി ശ്രീയുടെ ‘റേത്ത് സമാധി’യെന്ന ഹിന്ദി പുസ്തകത്തിന്റെ പരിഭാഷക്കാണ് പുരസ്‌കാരം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയാണ് ഗീതാജ്ഞലി ശ്രീ. ഇവര്‍ നാല് നോവലുകളും ഒട്ടേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്.

50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും. ഇതാദ്യമായാണ് ഒരു ഹിന്ദി രചനയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടൂം ഓഫ് സാന്‍ഡ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഏകാന്തതയേയും വിഷാദത്തേയും മറികടന്ന് ഒരു വൃദ്ധ ജീവിതം തിരിച്ചിപിടിക്കുന്നതാണ് നോവലിന്റെ പ്രമേയം.

വിഭജന കാലത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകളും നോവല്‍ കൃത്യമായി വരച്ചുകാട്ടുന്നുണ്ടെന്നും ജൂറി വിലയിരുത്തി. ബ്രിട്ടണിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളാണ് ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.