രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ കേന്ദ്രസർക്കാർ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നു: മുഖ്യമന്ത്രി
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പല രീതിയിൽ തുടരുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതൽ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളെ വിവിധ ചേരികളിൽ ആക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ഇതിന്റെ ഭാഗമായി ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നു.
ഈ നീക്കങ്ങൾ എല്ലാത്തിനും പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സർക്കാർ ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.