കുട്ടികളെ മദ്രസകളില്‍ പ്രവേശിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്: അസം മുഖ്യമന്ത്രി

single-img
23 May 2022

‘മദ്രസ’ എന്ന വാക്ക് തന്നെ ഇല്ലാതാകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംസ്ഥാനത്തെ എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാലയങ്ങളാക്കാനുള്ള സ്വന്തം സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഇന്ന് രാവിലെ ഹൈദരാബാദ് മൗലാന ആസാദ് സര്‍വകലാശാലയുടെ മുന്‍ ചാന്‍സലറോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: ” ഈ വാക്ക് (മദ്രസ) നിലനില്‍ക്കുന്നതുവരെ, കുട്ടികള്‍ക്ക് ഡോക്ടറോ എഞ്ചിനീയര്‍മാരോ ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. മദ്രസകളില്‍ പഠിച്ചാല്‍ അവര്‍ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞാല്‍, അവര്‍ തന്നെ പോകാന്‍ വിസമ്മതിക്കും.

നിങ്ങളുടെ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുക, എന്നാൽ അത് വീട്ടില്‍ തന്നെയാകണം. കുട്ടികളെ മദ്രസകളില്‍ പ്രവേശിപ്പിക്കുന്നത് അവരുടെ മനുഷ്യാവകാശ ലംഘനമാണ്’. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

പ്രധാനമായും സയന്‍സ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവയിലായിരിക്കണം കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത്. സ്‌കൂളുകളില്‍ സാധാരണ വിദ്യാഭ്യാസം വേണം. മതഗ്രന്ഥങ്ങള്‍ വീട്ടില്‍ പഠിപ്പിക്കാം. കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പ്രൊഫസറുകളും ശാസ്ത്രജ്ഞരും ആകാന്‍ വേണ്ടിയാകണം സ്‌കൂളുകളില്‍ പഠിക്കേണ്ടതെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു എന്നും ഇന്ത്യയില്‍ മുസ്ലീമായി ആരും ജനിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.