നികുതികള്‍ കൂട്ടുന്ന സമയത്ത് സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചില്ല; ഇപ്പോൾ കുറയ്ക്കാൻ നിര്‍ബന്ധിക്കുന്നു: തമിഴ്നാട് ധനമന്ത്രി
കേന്ദ്രസർക്കാർ ഇപ്പോൾ ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന ആരോപണവുമായി തമിഴ്നാട് ധനമന്ത്രി പി ത്യാഗരാജൻ . സോഷ്യൽ മീഡിയായായ ട്വിറ്ററില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് തമിഴ്നാട് ധനമന്ത്രി എതിർപ്പുമായി എത്തിയത്. നേരത്തെ കേന്ദ്ര സർക്കാർ നികുതികള്‍ കൂട്ടുന്ന സമയത്ത് ഏതെങ്കിലും സംസ്ഥാനത്തെ അറിയിക്കുകയോ, അവരുടെ അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
അവർ പെട്രോളിന് 23 രൂപയും (250 ശതമാനം), ഡീസലിന് 29 രൂപയും (900 ശതമാനം) നികുതി 2014 മുതല്‍ വര്‍ദ്ധിപ്പിച്ചു. ഇപ്പോഴാവട്ടെ ആ വില വര്‍ദ്ധനവിന്‍റെ 50 ശതമാനം ഇപ്പോള്‍ പിന്‍വലിക്കുന്നു. ഇതോടൊപ്പം നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു. ഇതാണോ ഫെഡറലിസം’ പി ത്യാഗരാജൻ ചോദിക്കുന്നു.
കഴിഞ്ഞ വർഷംനവംബറിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി ആദ്യം കുറയ്ക്കുന്നതിന് മുമ്പ് തന്നെ ഡിഎംകെ സർക്കാർ 2021 ഓഗസ്റ്റിൽ പെട്രോളിന്റെ വാറ്റ് കുറച്ചിരുന്നുവെന്നും പി ത്യാഗരാജൻ പറയുന്നു. ഈ കുറവ് മൂലം തമിഴ്നാട് സർക്കാരിന് പ്രതിവർഷം 1,160 കോടി രൂപയുടെ നഷ്ടമുണ്ടെന്നും. എന്നാല്‍ ഈ നികുതി കുറവ് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ലിറ്ററിന് 3 രൂപ ആശ്വാസം നൽകിയെന്ന് ത്യാഗ രാജൻ പറഞ്ഞു.