ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാൻ അനുവദിക്കണം; ആവശ്യവുമായി നരേന്ദ്ര മോദി വിചാർ മഞ്ച് പ്രവർത്തകർ
കർണാടകയിൽ സ്ഥിതിചെയ്യുന്ന ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ പ്രതിഷ്ഠിച്ചുകൊണ്ട് ആരാധിക്കാൻ അനുവദിക്കണമെന്ന് നരേന്ദ്ര മോദി വിചാർ മഞ്ച് പ്രവർത്തകർ. ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും ഇവിടെ തങ്ങൾക്ക് പൂജ നടത്താൻ അനുവദിക്കണമെന്നുമാണ് സംഘടനയുടെ പ്രവർത്തകർ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്.
ആഞ്ജനേയ ക്ഷേത്രമായിരുന്നു ശരിക്കും ഇവിടെ പണിതത്. അതിനുള്ള ചരിത്രപരമായ തെളിവുകളുണ്ട്. പള്ളിക്കുള്ളിലെ തൂണുകളിൽ ഹൈന്ദവ ലിഖിതങ്ങളുണ്ട്. പേർഷ്യൻ ഖലീഫക്കുള്ള കത്തിൽ ടിപ്പു സുൽത്താൻ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകൾ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
പള്ളിയുടെ സമീപത്തുള്ള കുളത്തിൽ കുളിയ്ക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ൽ പണികഴിപ്പിച്ച ജാമിയ മസ്ജിദ്.പള്ളിയിൽ അംഗസ്‌നാനം നടത്തുന്ന കുളം വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെന്ന പരാതിയിൽ വരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കർണാടകയിലും പള്ളിക്കുമേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.