പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതും സ്വകാര്യ ഭാഗങ്ങളിൽ തടവുന്നതും പ്രകൃതിവിരുദ്ധ പീഡനമല്ല: ബോംബൈ ഹൈക്കോടതി

single-img
15 May 2022

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതും സ്വകാര്യ ഭാഗങ്ങളിൽ തടവുന്നതും പ്രകൃതിവിരുദ്ധ പീഡനമല്ല എന്ന നിരീക്ഷണവുമായി കോടതി. ബോംബൈ ഹൈക്കോടതി . പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

14വയസു കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റത്തിന് അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു ബോംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് അനുജ പ്രഭുദേശായി. കഴിഞ്ഞ വർഷമായിരുന്നു കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായിരുന്ന മേശവലിപ്പിലെ പണം കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥകൾ പുറത്തെത്തുന്നത്.

പണം എടുത്തത് താനാണെന്നും പ്രതിക്കാണ് പണം നൽകിയതെന്നും കുട്ടി പിതാവിനോട് സമ്മതിച്ചു. ‘ഒല പാർട്ടി’ എന്ന പേരിലുള്ള ഓൺലൈൻ ഗെയിം റീചാർജ് ചെയ്യാനാണ് കടയിൽ പോകാറുള്ളത്. ഒരു ദിവസം കടയിൽ പോയപ്പോൾ കടയുടമ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ തടവുകയും ചെയ്‌തെന്നും കുട്ടി അച്ഛനോട് വെളിപ്പെടുത്തി. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയതും പ്രതിയെ ഇന്ത്യൻ ശിക്ഷാനിയമം 377 വകുപ്പ് പ്രകാരം പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും.

പക്ഷെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പ്രഭുദേശായ് ജാമ്യം അനുവദിക്കുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുണ്ടുകളിൽ ചുംബിക്കുകയും ചെയ്തതാണ് കുട്ടിയുടെ മൊഴിയിൽനിന്നും എഫ്.ഐ.ആറിൽനിന്നും വ്യക്തമാകുന്നത്. ഇത് ഐ.പി.സി 377 വകുപ്പ് അനുസരിച്ചുള്ള കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ജഡ്ജി പറയുകയായിരുന്നു.