മോദിയുടെ പ്രസംഗം ഗുരുനിന്ദ: കോടിയേരി ബാലകൃഷ്ണൻ

single-img
29 April 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിശദീകരിച്ച ​ഗുരുദര്‍ശനവും കാഴ്ച്ചപ്പാടും ഒരേസമയം കൗതുകരവും അപകടകരവുമെന്ന് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍ . പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

പ്രധാനമന്ത്രിയുടെ പ്രസംഗം ഗുരുനിന്ദയാണ്. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നന്നാണ്. എന്നാല്‍ ആ അവസരം ഗുരുവിന്‍റെ ദര്‍ശനത്തെയും നിലപാടുകളെയും തിരസ്ക്കരിക്കാനും സംഘപരിവാറിന്‍റെ കാവിവര്‍ണ്ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണ്. നരേന്ദ്ര മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്ക്കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

രാജ്യത്ത് ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്‍റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ മാനവദർശനം സ്വീകരിക്കാനാകില്ല. അതുകൊണ്ടാണ് ഗുരുവിനെ റാഞ്ചി തീവ്രവർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയതെന്നും കോടിയേരി വിശദീകരിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ പേര് ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വർഗീയ ലഹളയ്ക്കാണോ മോദി ലക്ഷ്യമിടുന്നതെന്ന് കോടിയേരി ചോദിക്കുന്നു.