മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദത: ഡബ്ല്യൂ സിസി

single-img
29 April 2022

അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ ഇതുവരെയും പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല ഏന് മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ സിസി.

മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നും മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ലെന്നും ഡബ്ല്യൂ സിസി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിൽ എഴുതുന്നു.

പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പോലീസും തയ്യാറാകണമെന്നും സംഘടനാ ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ ഇതുവരെയും പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ അയാൾക്കെതിരെ പോലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അയാൾ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത് . നടിയുടെ പരാതിയെ തുടർന്ന് എഫ്. ബി.യിൽ തൽസമയം വരാൻ പോകുന്നു എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുകയും ഏപ്രിൽ 26 ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനിൽ നിന്ന് വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവ് വഴി നടിയുടെ പേരു വെളിപ്പെടുത്തുകയും അവൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത് : “ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.

പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പോലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. ഭയം ജനിപ്പിക്കുന്ന ഈ ആൾക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാൻ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂർണ്ണമായും എടുത്തുകളായാനും അവർക്കെതിരെ നടപടി എടുക്കാനും അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു ‘

മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല. ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നത്. ഈ നിശബ്ദത കൊടിയ അന്യായമായി ഡബ്ല്യു.സി.സി. കാണുന്നു.