ഹിന്ദുക്കളും മുസ്ലീംകളും രാജ്യത്ത് സഹോദരന്മാരെ പോലെ കഴിയണമെന്നാണ് ആഗ്രഹം: ബി എസ് യെദ്യൂരപ്പ

single-img
12 April 2022

ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെ പോലെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കർണ്ണാടകയിലെ ക്ഷേത്ര പരിസരത്തെ മുസ്ലീം വ്യാപാരികളുടെ കടകൾ അടിച്ചു തകർത്ത ശ്രീരാമ സേനാ പ്രവർത്തകരുടെ അക്രമത്തെ കുറിച്ച് ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഹിന്ദുത്വ അനുകൂല സംഘടനകൾ നടത്തുന്ന വർഗീയ സംഭവങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. വർഗീയ സംഘർഷം ഉണ്ടാക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾ കർണ്ണാടക സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

”ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെപ്പോലെ, ഒരമ്മയുടെ മക്കളെ പോലെ ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം. ഇന്ത്യയുടെ ഐക്യം തകർക്കാൻ ശ്രമിക്കരുത്. മതത്തിന്റെ പേരിൽ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണം” യെദ്യൂരപ്പ ആവശ്യപ്പെട്ടു.