മുല്ലപ്പെരിയാർ: ഇപ്പോഴുള്ള മേല്‍നോട്ട സമിതി തുടരുമെന്ന് സുപ്രീംകോടതി

single-img
5 April 2022

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ തല്‍ക്കാലത്തേക്ക് നിലവിലുള്ള മേല്‍നോട്ട സമിതി തുടരുമെന്ന് സുപ്രീം കോടതി. കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും.

നാഷണൽ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താല്‍ക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി വ്യാഴാഴ്ച ഉത്തരവിറക്കുമെന്നും എ എം ഘാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ ഉയര്‍ത്തിയിരുന്നത്.

കേന്ദ്ര സർക്കാരിന്റെ അഭിപ്രായത്തോട് തമിഴ്‌നാടും അനുകൂല നിലപാടാണ് എടുത്തത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വന്ന ശേഷം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം പൂര്‍ണമാകാന്‍ ഒരു വര്‍ഷമെടുക്കുമെന്നും ഇപ്പോഴുള്ള മേല്‍നോട്ട സമിതി തുടരാമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് നിലവിലുള്ള മേല്‍നോട്ട സമിതി തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞത്.