റഷ്യയില്‍ നിന്നും കുറഞ്ഞ വിലയിൽ എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി അമേരിക്ക
ഉക്രൈൻ ആക്രമണത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധമുള്ള റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ കൂടുതല്‍ എണ്ണവാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, റഷ്യക്ക്‌മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎസ് മുന്നറിയിപ്പെന്നാണ് സൂചന.
റഷ്യയുടെ മേൽ ഇപ്പോഴുള്ള അമേരിക്കൻ ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല. എന്നാൽ സാധാരണ വാങ്ങുന്നതിലധികം എണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും ലോകരാജ്യങ്ങളെ വിലക്കാനുള്ള നടപടികളുമായാണ് ഇപ്പോൾ അമേരിക്ക മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തുതന്നെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്. ലോകരാജ്യങ്ങൾ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ സ്‌പോട്ട് ടെന്‍ഡറിലൂടെയാണ് റഷ്യന്‍ കമ്പനികളില്‍ നിന്നും ഇപ്പോൾ എണ്ണ വാങ്ങുന്നത്. ഈ വർഷം ഫെബ്രുവരി 24 മുതല്‍ ഇതുവരെ 13 മില്യണ്‍ ബാരല്‍ എണ്ണ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.