അന്താരാഷ്ട്ര ചലച്ചിത്ര മേള: സുവര്‍ണ്ണ ചകോരം കോസ്റ്റാറിക്കന്‍ ചിത്രം ക്ലാര സോളയ്ക്ക്

single-img
25 March 2022

ഇന്ന് അവസാനിച്ച കേരളത്തിന്റെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം കോസ്റ്റാറിക്കന്‍ ചിത്രം ക്ലാര സോള സ്വന്തമാക്കി. സംവിധാന രംഗത്തെ മികച്ച നവാഗത സാന്നിധ്യത്തിനുള്ള രജത ചകോരവും ഈ സിനിമയുടെ സംവിധായിക നതാലി അല്‍വാരെസ് മേസണ്‍ നേടി.

അതേസമയം, മൂന്ന് പുരസ്‍കാരങ്ങളോടെ പി എസ് വിനോദ് രാജ് സംവിധാനം നിര്‍വ്വഹിച്ച കൂഴങ്കലും ഇത്തവണ ചലച്ചിത്രോത്സവത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അടയാളപ്പെട്ടു. ഓഡിയന്‍സ് പോള്‍ അവാര്‍ഡിനൊപ്പം ജൂറി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും കൂഴങ്കലിനാണ്.

മികച്ച അന്താരാഷ്‌ട്ര ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഡിന ആമെര്‍ സംവിധാനം ചെയ്‍ത യു റിസെംബിള്‍ മി എന്ന ചിത്രത്തിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം ആര്‍ കെ ക്രിഷാന്തിന്‍റെ ആവാസവ്യൂഹത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ഐ ആം നോട്ട് ദ് റിവര്‍ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു. ചലച്ചിത്രോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങളില്‍ മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യുവിനാണ്.

മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചലച്ചിത്രോത്സവ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആയിരുന്നു. ബോളിവുഡ് അഭിനേതാവ് നവാസുദ്ദീന്‍ സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി പത്മനാഭന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മന്ത്രി വി എന്‍ വാസവന്‍, വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ രശ്മി ദൊരൈസാമി, ഫിപ്രസ്കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍ എന്നിവരും പങ്കെടുത്തു