ദോശയോടൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ: ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു
വിനോദസഞ്ചാരികളെ അമിത വില ഈടാക്കി പറ്റിയ്ക്കാൻ നോക്കിയ ഹോട്ടലുടമയ്‌ക്കെതിരെ പരാതി. ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് 100 രൂപ വില ഈടാക്കിയതിനെ ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ രാമക്കൽമെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയത്തുനിന്നുള്ള സംഘവും കൊമ്പംമുക്കിലെ ഹോട്ടൽ ഉടമയും തമ്മിലാണ് അമിത വിലയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. കോട്ടയത്തുനിന്നുള്ള ആറുപേർ കൊമ്പംമുക്കിലുള്ള ഹോട്ടലിൽ മുറിയെടുത്തു. ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചു. അപ്പോഴാണ് ദോശയ്ക്ക് മിനിമം വിലയും ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കാൻ ബില്ല് നൽകിയത്.
ഇത് വിനോദസഞ്ചാരികൾ ചോദ്യംചെയ്തതോടെ വാക്കേറ്റമായി. വിനോദസഞ്ചാരികളിൽ ഒരാൾ തർക്കം വീഡിയോയിൽ പകർത്തി. അപ്പോഴാണ് ഉടമ സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുകയായിരുന്നു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന്‍, ഹോം സ്‌റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.