വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി; ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി
രണ്ടാം ഇടതുമുന്നണി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയില്‍ ആരംഭിച്ചു. വർദ്ധിച്ചുവരുന്ന വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു.
റഷ്യ- ഉക്രൈൻ യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്‌ട്രവത്കരണ നയങ്ങളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇത് ശരിയല്ല. വിലക്കയറ്റത്തെ നേരിടാൻ പൊതുഭരണ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ബജറ്റില്‍ രണ്ട് കോടി ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചു.
പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ പേപ്പര്‍ ഒഴിവാക്കി ടാബ്‍ലറ്റില്‍ ആണ് ബജറ്റ് അവതരണം. ഒമ്പത് മണിയോടെയാണ് സഭാ നടപടികള്‍ ആരംഭിച്ചത്.