ആർട്ടിക്കിൾ 370 റദ്ദാക്കൽ നടപ്പാക്കുകവഴി നരേന്ദ്രമോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി: അമിത് ഷാ
പ്രധാനമന്ത്രി ആർട്ടിക്കിൾ 370 റദ്ദാക്കൽ നടപ്പിലാക്കിയതോടെ കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ. യുപിയിലെ ഗാസിപൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ- “ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ രാജ്യം ചോരക്കളമാവുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞിരുന്നത്. എന്നാല്‍ ഞങ്ങൾ അത് റദ്ദാക്കി. അതിന്‍റെ പേരിൽ രാജ്യത്ത് ചോരക്കളിയെന്നല്ല ഒരു ചെറുകല്ല് പോലും അനങ്ങിയില്ല. അതിന് ശേഷം പ്രധാനമന്ത്രി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി”- അമിത് ഷാ പറഞ്ഞു.
തന്റെ പ്രസംഗത്തിൽ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. രണ്ട് ചില്ലുകളുള്ള ഒരു കണ്ണടയാണ് അഖിലേഷ് യാദവ് അണിഞ്ഞിരിക്കുന്നതെന്നും അതിൽ ഒന്ന് ജാതിയുടേയും മറ്റേത് മതത്തിന്‍റേതുമാണെന്ന് അമിത് ഷാ പറഞ്ഞു.
എന്നാൽ അഖിലേഷ് യാദവിന്‍റെ കണ്ണടയിലെ ജാതിയുടെയും മതത്തിന്‍റേയും ചില്ലുകളിലൂടെ ഒരിക്കലും ബി.ജെ.പി യെ കാണാൻ ആവില്ലെന്നും തങ്ങൾ എല്ലാവരുടേയും വികസനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അമിത് ഷാ അവകാശപ്പെട്ടു.
യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത് ഏതെങ്കിലും ഒരാളെ എംഎൽഎ ആക്കാൻ വേണ്ടി മാത്രമല്ലെന്നും കോടിക്കണക്കിന് പിന്നോക്കവിഭാഗങ്ങളുടെ ശോഭനമായ ഭാവിയെ മുന്നിൽ കണ്ട് കൂടെയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.