നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായി’യാണ് എന്നാക്കേണ്ട സമയമായി: നജീബ് കാന്തപുരം
തടസങ്ങൾ ഇല്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരം. നിലനിൽക്കുന്ന ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതിൽ സാധാരണ ഭേദഗതി അവശ്യമായി വരിക.
പക്ഷെ ഇവിടെ ഒരു നിയമം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരിൽ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. അഴിമതിയുടെയും ലോകായുക്തയുടെയും (കേന്ദ്രത്തിൽ ലോക്പാൽ) കാര്യത്തിൽ ബിജെപി-യുടെ നിലപാടിന് ചേരുന്ന ഒരു ഓർഡിനൻസുമായി ചെന്നാൽ ബിജെപി അതിന് എങ്ങനെ എതിരു പറയും? കേന്ദ്ര സർക്കാരിന്റെ നയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളാണല്ലോ ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു.
ലോകായുക്തയെ പൂർണ്ണമായും നിർവീര്യമാക്കുന്ന ജനവിരുദ്ധമായ ഒരു തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ പിണറായി വിജയൻ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്കരിച്ച് നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ് ‘ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാനെന്നും എംഎൽഎ വിമർശനം ഉന്നയിച്ചു.