12 വർഷത്തെ വലതുപക്ഷ ഭരണത്തിന് വിരാമം; സിയോമാറാ കാസ്ട്രോ ഹോണ്ടുറസിന്റെ ആദ്യ വനിതാ പ്രസിഡന്റ്

single-img
30 January 2022

ഹോണ്ടുറാസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി സിയോമാര കാസ്‌ട്രോ അധികാരമേറ്റു. നീണ്ടുനിന്ന 12 വർഷത്തെ വലതുപക്ഷ പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ഇപ്പോൾ സിയോമര അധികാരത്തിലെത്തിയത്.

ഹോണ്ടുറാസിലെ പ്രബല ഇടതുപക്ഷമായ ലിബ്രേ പാര്‍ട്ടിയുടെ നേതാവാണ് 62വയസുള്ള സിയോമാറാ കാസ്ട്രോ. രാജ്യത്തെ ശക്തമായ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭഛിദ്രത്തിനായുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇടതു ലിബ്രേ പാര്‍ട്ടി പിന്തുടരുന്ന നയങ്ങള്‍ തന്നെയായിരിക്കും സിയാമാറയുടെ സര്‍ക്കാരും പിന്തുടരുകയെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മുൻപെങ്ങും ഇല്ലാത്തവിധം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സഹയാത്രികയായ സിയോമര ചുമതലയേൽക്കുന്നത്. രാജ്യത്തിന്റെ ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും സാമൂഹിക നീതിയും സുതാര്യതയും ഉറപ്പാക്കുമെന്നും സിയോമാര പറഞ്ഞു. സിയോമാറയുടെ ഭര്‍ത്താവായ മാനുവൽ സെലായയും മുൻപ് ഹോണ്ടുറാസ് പ്രസിഡൻ്റായിരുന്നു. 2006 മുതൽ 2009 വരെയാണ് മാനുവൽ സെലായ ഹോണ്ടുറാസിൽ അധികാരത്തിലിരന്നത്. തുടര്‍ന്ന് രാഷ്ട്രീയ അട്ടിമറിയിലൂടെ ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.