കത്തോലിക്കാ സഭയിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം; അന്വേഷണ റിപ്പോർട്ട് പുറത്തുവിടും

single-img
20 January 2022

കത്തോലിക്കാ സഭയില്‍ നടന്നിട്ടുള്ള കുട്ടികള്‍ക്കെതിരായ ലൈഗിക പീഡനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജര്‍മനിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്ന വ്യാഴാഴ്ച പുറത്തുവിടും. മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന്‍ അടക്കമുള്ളവരാണ് അന്വേഷണത്തിന് കീഴില്‍ വന്നിരുന്നത്.

ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫല്‍ സ്പില്‍കെര്‍ വാസ്ല്‍ (ഡബ്ല്യുഎസ്ഡബ്ല്യു) എന്ന സംഘടനയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. 1945- 2019 കാലയളവിൽ മ്യൂണിക്, ഫ്രെയ്‌സിംഗ് എന്നീ അതിരൂപതകളില്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചായിരുന്നു അന്വേഷണം നടത്തിയത്. അതേസമയം, 2018ല്‍ ജര്‍മന്‍ ബിഷപ്പായിരുന്ന കോണ്‍ഫറന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജര്‍മനിയില്‍ 1946നും 2014നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 കുട്ടികളെ 1670 പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്.

പല കാലയളവുകളിൽ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും അതിരൂപതകള്‍ ഏത് രീതിയിൽ പ്രവര്‍ത്തിച്ചു എന്നതാണ് അന്വേഷണത്തിന് കീഴില്‍ വരുന്നത്.

1977 മുതല്‍ 1982 വരെ മ്യൂണിക് അതിരൂപതയിലെ ആര്‍ച്ച്ബിഷപ് മുന്‍ മാര്‍പ്പാപ്പയായ ബെനഡിക്ട് 16ാമൻ ഡബ്ല്യുഎസ്ഡബ്ല്യു ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി 82 പേജുകളുള്ള പ്രസ്താവന നല്‍കിയതായാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധാരാളം ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ നിന്നും തുടര്‍ച്ചയായി പുറത്തുവന്നിരുന്നു.