ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരന്റെ നിലപാട് ഞെട്ടിച്ചു; രാജി വെക്കുന്നതായി കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി

single-img
17 January 2022

എസ് എഫ്ഐ പ്രവർത്തകനായ ധീരജ്‌ന്റെ കൊലപാതക ശേഷം കൊലപാതക രാഷ്ട്രീയത്തോടുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് രാജിവച്ചു. കോൺഗ്രസും അതിൻ്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസും അതിൻ്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. വ്യക്തിപരമായ സൗഹൃദങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും തടസങ്ങളുണ്ടാവരുതെന്നാണ് ആഗ്രഹമെന്നും കൂടെ നിന്ന് ചതിച്ച് പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തിരിച്ചറിയാൻ വൈകിയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

വി എസ് ഡേവിഡ് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇങ്ങനെ ഒരു അറിയിപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷേ, നിർബന്ധതമായിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് കെട്ട് പൊട്ടിച്ച് പുതിയ കാഴ്ചപ്പാടിനെ കുറിച്ച്ഞാൻ പങ്കുവച്ചിരുന്നു. അപ്പോഴും മനസിൽ കെടാതെ വിളക്കായി പ്രതീക്ഷയായി സൂക്ഷിച്ച പ്രസ്ഥാനവും ത്രിവണർക്കൊടിയും മങ്ങലേൽക്കാതെ തന്നെയുണ്ടായിരുന്നു. ഇപ്പോൾ ആ കെടാവിളക്ക് അണയുകയും ത്രിവർണക്കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്ന് മാത്രമല്ല ഹൃദയത്തിൽ നിന്നും അതിനെ പുറത്താക്കാൻ നിർബന്ധിതനായിരിക്കുന്നു.

അങ്ങേയറ്റം വേദനയോടെ പക്ഷെ അതിലുപരി അഭിമാനത്തോടെ അത് ചെയ്യുന്നു. നേട്ടങ്ങൾ പ്രതീക്ഷിച്ചല്ല ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിരുന്നത്. ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ചുമതയും ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിന് എന്തൊക്കെ തടസങ്ങളുണ്ടോ അതെല്ലാം നീക്കി നിർവഹിക്കുകയെന്ന ഉത്തരവാദിത്വം ഈ നിമിഷത്തിലും ചെയ്തു.

കൂടെ നിൽക്കുന്നവരെ ചിതിക്കാൻ ഞാൻ പഠിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങൾ കൂടിയായിട്ടാണ് ഞാൻ കണ്ടിരുന്നത്. അവർക്കൊപ്പം നിൽക്കുകയും ചെയ്തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാൻ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്ഥാനത്തിന് ഉള്ളതിനാൽ അത് ഞാൻ തിരിച്ചറിയാൻ വൈകിയെന്നേയുള്ളൂ. ആരെയും ചതിക്കാനോ കെണിയിപ്പെടുത്താനോ കബളിപ്പിക്കാനോ മറ്റൊരാളെ ചവിട്ടി നേട്ടമുണ്ടാക്കാനോ കൂടെ നിൽക്കുന്നവരെ കുത്താനോ ഇതുവരെയും ശ്രമിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയായിരിക്കും എൻ്റെ ജീവിതം.

കെപിസിസി അധ്യക്ഷൻ്റെ വാർത്താസമ്മേളനത്തിൽ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് കെഎസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അത് അത്ഭുതം കൊണ്ടല്ല. തെറ്റിനും അറിയാത്ത കാര്യത്തിനും എനിക്കെതിരെ നടപടിയെടുക്കാത്തതും ഇനിയും നടപടിക്ക് നീക്കം നടക്കുന്നതും അറിഞ്ഞ് കൊണ്ടാണ്.

സഹപ്രവർത്തകയെ ഉപയോഗിച്ച് സഹപ്രവർത്തകനെ പോക്സോ കേസിൽ കുരുക്കി ഈ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയ കൂട്ടർ മറ്റൊരു ആയുധവുമായി ഇപ്പോൾ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാലം കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാൻ കരുതുന്നില്ല. അനുഭവം അതാണ്. സൂര്യനെ പാഴ്മുറം കൊണ്ട് മറിച്ച് പിടിച്ച് എത്രനേരം നിൽക്കാനാവും. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. കോൺഗ്രസും അതിൻ്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. വ്യക്തിപരമായ സൗഹൃദങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും തടസങ്ങളുണ്ടാവരുതെന്നാണ് ആഗ്രഹം. കൂടെ നിന്നവരോടും സ്‌നേഹിക്കുന്നവരോടും സ്‌നേഹവും നന്ദിയും അറിയിക്കുന്നു.