ബിജെപിയുടെ അന്ത്യത്തിനായി യുപിയിൽ കാഹളം മുഴങ്ങി; രാജിവെച്ച മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേർന്നു
യുപിയിൽ രാജിവെച്ച രണ്ട് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി, എന്നിവര്‍ ഇന്ന് അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്ത ചടങ്ങിലാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നത്.
ഇവരോടൊപ്പം രാജിവെച്ച ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വെര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരും എസ്പിയില്‍ ചേരുകയുണ്ടായി.”ബിജെപിയുടെ അന്ത്യത്തിനായി യുപിയിൽ കാഹളം മുഴങ്ങി. ബിജെപി ഇതുവരെ രാജ്യത്തെയും യുപിയിലെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കണ്ണില്‍ പൊടിയിട്ട് ചൂഷണം ചെയ്തു. ഇനി ഇത് അനുവദിക്കരുത്.
യുപിയെ ബിജെപിയുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കണം” -ചടങ്ങില്‍ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. തങ്ങൾ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് എസ്പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ദലിതുകളുടെയും മറ്റ് പിന്നോക്കക്കാരുടെയും താല്‍പര്യം സംരക്ഷിക്കും. യുപിയുടെ അടുത്ത മുഖ്യമന്ത്രിയായി അഖിലേഷ് യാദവാകും. 2024ലെ പ്രധാനമന്ത്രിയെയും ഞങ്ങള്‍ തീരുമാനിക്കുമെന്നും മൗര്യ പറഞ്ഞു.