മോശമെങ്കിൽ അവരോട് വേറെ പുസ്തകങ്ങൾ വായിക്കാൻ പറയൂ; സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി
മുതിർന്ന കോൺഗ്രസ് നേതാവായ സൽമാൻ ഖുർഷിദ് എഴുതിയ ‘സൺറൈസ് ഓവർ അയോധ്യ’ എന്ന പുസ്തകം നിരോധിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഒരു കൂട്ടർക്ക് പുസ്തകം ഇഷ്ടപെടാത്തതിന്റെ പേരിൽ നിരോധിക്കാനാവില്ല. നിങ്ങൾ ഈ പുസ്തകം മോശമാണെന്ന് എല്ലാവരോടും പറയൂ, അവരോട് വേറെ നല്ല പുസ്തകങ്ങൾ വായിക്കാൻ പറയൂ എന്നും കോടതി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പുസ്തകം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നും ഹിന്ദുത്വത്തെ ഐസിസ്, ബൊക്കോ ഹറാം ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുന്നെന്നും ആരോപിച്ച് പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്താൽ നൽകിയ ഹർജിയാണ് ഡൽഹി കോടതി തളളിയത്.
അതേസമയം, തന്റെ പുസ്തകത്തിനെതിരെ നേരത്തിരായ സംഘ്പരിവാർ ആക്രമത്തിനെതിരെ വിശദീകരണവുമായി സൽമാൻ ഖുർഷിദ് രംഗത്തെത്തിയിരുന്നു. ഈ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുകയുമാണെന്നും ഇതൊരു വിവാദമല്ലെന്നും സത്യമാണെന്നും സൽമാൻ ഖുർഷിദ് വിശദീകരിച്ചിരുന്നു.