സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കും; നിരക്ക് വര്‍ദ്ധനയ്ക്ക് എൽഡിഎഫ് അനുമതി
കേരളത്തിൽ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് എൽഡിഎഫ് അനുമതി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ഇന്ന് ചേർന്ന എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്തു നടത്തിയ ചർച്ചയെത്തുടർന്നു ഇന്നാരംഭിക്കാനുള്ള സമരം മാറ്റിവച്ചിരുന്നു.
യാത്രാ നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അനിശ്ചിത കാല പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. . വീണ്ടുംചർച്ച തുടരുമെന്നും ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം, വിദ്യാർഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ഇതോടൊപ്പം ഡീസൽ സബ്സിഡി നൽകണം. മിനിമം ചാർജ് 12 രൂപയാക്കണം എന്നതാണ് സ്വകാര്യ ബസുടമകൾ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. നിലവിലെ കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.