അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാതികൾ; ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സിപിഎം
മുതിർന്ന നേതാവായ ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ പ്രചാരണത്തിൽ ജി.സുധാകരനെതിരെ ഉയർന്ന വിവിധ പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നു.
ഇതിൽ ജി.സുധാകരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ ഈ റിപ്പോർട്ടിലുണ്ട്. നേരത്തെ ചേർന്നിരുന്ന സംസ്ഥാന സമിതി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്.
സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരം എളമരം കരീമും, കെജെ തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം.