അര്‍ദ്ധ സെഞ്ചുറികളുമായി ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും; വിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ ജയം
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്നത്തെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ ജയം.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയ ലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടക്കുകയായിരുന്നു. സ്കോര്‍: വെസ്റ്റ്ഇന്‍ഡീസ്- 157/7(20), ഓസ്‌ട്രേലിയ 161/2(16.2)
അര്‍ദ്ധ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുംഓസീസിന് അനായസ വിജയം സമ്മാനിക്കുകയും ചെയ്തു. വാര്‍ണര്‍ കളിയിൽ 56 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
തന്റെ ഇന്നിങ്സിൽ ഒമ്പത് ഫോറുകളും നാല് സിക്‌സുകളുമാണ് താരം പറത്തിയത്.
മാർഷാവട്ടെ 32 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് താരം കണ്ടെത്തിയത്. ഒമ്പത് റണ്‍ മാത്രം നേടിയ അരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു ഓസ്‌ട്രേലിയൻ താരം.
31 ബോളുകളിൽ 44 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് (29), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (27), ക്രിസ് ഗെയ്‌ല്‍ (15), നിക്കോളാസ് പുരാന്‍ (4), റോസ്റ്റണ്‍ ചേസ് (0), ഡ്വെയ്ന്‍ ബ്രാവോ (10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ റൺ. ഇന്നത്തെ വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഓസീസിനായി.