ശബരിമലയുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ പ്രചരിപ്പിച്ച ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരിൽ നിന്ന് വാങ്ങിയത്

single-img
4 October 2021

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരിൽ നിന്ന് താൻ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരൻ സന്തോഷ്.

ശരിക്കും ശബരിമലയിലെ ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ആ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് ഒരു ചാനലില്‍ സംസാരിക്കവേ പറഞ്ഞു. എന്നാല്‍ ചെമ്പോല കൈമാറുന്ന ഘട്ടത്തിൽ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടേയില്ല. അതിന് ശേഷം വാർത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോൻസൻ പ്രചരിപ്പിച്ച കാര്യം അറിഞ്ഞതെന്നും സന്തോഷ് പറയുന്നു.

ചെമ്പോലയുടെ പിന്നിലുള്ള ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാൽ താന്‍ അതില്‍ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്.