മോദി സർക്കാരിനെ തകർക്കാൻ സച്ചിദാനന്ദൻ വലിയ പദ്ധതിയിട്ടിരുന്നു; പരിഹാസവുമായി സന്ദീപ് വാര്യർ

single-img
9 May 2021

കേന്ദ്ര സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിൽ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമർശിച്ച് പോസ്റ്റ് ഇട്ടതിനാണ് അക്കൗണ്ട് ഒരു ദിവസത്തേയ്ക്ക് നിരോധിച്ചത് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.

കേന്ദ്രത്തിലെ മോദി സർക്കാരിനെ തകർക്കാൻ സച്ചിദാനന്ദൻ വലിയ പദ്ധതിയിട്ടിരുന്നെന്നും അത് തടഞ്ഞില്ലെങ്കിൽ രാജ്യത്തിന് തന്നെ ആപത്തായതിനാൽ നിർണായക ചർച്ചകൾ നടന്നിരുന്നതായും സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

മിനിഞ്ഞാന്ന് പുലർച്ചെ മൂന്നര മണിക്ക് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം നടന്നു . പങ്കെടുത്തവർ ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് , ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പുലർച്ചെ പ്രധാനമന്ത്രി വിളിച്ച അടിയന്തര സ്വഭാവത്തിലുള്ള യോഗമായിരുന്നതിനാൽ എല്ലാവരുടെയും മുഖത്ത് ആകാംക്ഷയും സമ്മർദ്ദവും ദൃശ്യമായിരുന്നു.

‘ഡോവൽ സാബ് , താങ്കൾ തന്നെ വിശദീകരിക്കൂ ‘ പ്രധാനമന്ത്രി നിർദ്ദേശം നൽകി.തന്റെ കസേരയിൽ നിന്ന് എണീറ്റ ഡോവൽ പ്രൊജക്ടറിന് അടുത്തേക്ക് നടന്നു . പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി .
‘ അൽപ്പ നേരം മുമ്പ് മൊസാദിൽ നിന്നും കിട്ടിയ സോളിഡ് ഇൻഫർമേഷനാണ് . മോദി സർക്കാരിനെ തകർക്കാൻ പോകുന്ന ഒരു വലിയ നീക്കം നടക്കുന്നു. അപാരമായ വൈഭവവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയുമുള്ള ഒരാളാണ് അതിന് പിറകിൽ. അയാളുടെ നീക്കം തടയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല

‘അമിത് ഷാ ചാടിയെണീറ്റ് ചോദിച്ചു. ‘താങ്കൾ ടെൻഷനടിപ്പിക്കാതെ ആരാണയാൾ എന്നു പറയൂ . എന്താണ് പദ്ധതി എന്നും അതെങ്ങനെ തടയാം എന്നും പറയൂ ‘ഡോവൽ പ്രൊജക്ടർ ലൈറ്റിൽ നിന്ന് മാറി നിന്നു പറഞ്ഞു ‘ മോദി സർക്കാരിനെ വീഴ്ത്താൻ പോന്ന ജന പിന്തുണയും അപാരമായ ബുദ്ധിശക്തിയുമുള്ള അയാളാണ് ദാ ഈ സ്‌ക്രീനിൽ , ദാ കാണ് ‘സ്‌ക്രീനിൽ കവി സച്ചിതാനന്ദന്റെ വലിയ ഫോട്ടോ ( ധ്യാനം ധേയം നരസിംഹം ബിജിഎം).ഡോവൽ തുടർന്നു ‘ വാട്‌സ് ആപ്പിൽ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്‌സൂൾ സച്ചിതാനന്ദന്റെ കയ്യിലുണ്ട് . അത് അദ്ദേഹം എഫ് ബി യിൽ പോസ്റ്റ് ചെയ്താൽ അതോടെ കേന്ദ്ര സർക്കാർ വീഴും , അതിനു മുമ്പ് എന്തെങ്കിലും ചെയ്‌തേ പറ്റൂ”

ഒരൽപ്പം ചിന്തയിലാണ്ട മോദി ജി ഫോണെടുത്തു. സുക്കറിനെ വിളിച്ചു. ചർച്ചയിൽ സച്ചിതാനന്ദന്റെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാൻ തീരുമാനമായി.അങ്ങനെ ബിജെപിയും കേന്ദ്ര സർക്കാരും അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധി ഒഴിവായി.അപ്പോഴാണ് സച്ചിദാനന്ദൻ മൂത്രശങ്കയുണ്ടായി സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. രാവിലെ നോക്കുമ്പോ സംഗതി സത്യാണ് . നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലും വന്നിട്ടുണ്ട്.