ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചാല്‍ കൊവിഡ് നിയന്ത്രിക്കാനാകും: വൈ‌റ്റ്ഹൗസ് ആരോഗ്യ ഉപദേഷ്‌ടാവ്

single-img
1 May 2021

ഇന്ത്യ ഇനിയുള്ള ഏതാനും ആഴ്‌ചകൾ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചാൽ നിലവിലെ രണ്ടാംഘട്ട കൊവിഡ് തീവ്ര വ്യാപനം തടയാനാകുമെന്ന് വൈ‌റ്റ്ഹൗസ് ആരോഗ്യ ഉപദേഷ്‌ടാവും ലോക പ്രസിദ്ധ രോഗപര്യവേക്ഷകനുമായ ഡോക്‌ടർ അന്തോണി ഫൗചി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്തോണി ഫൗചി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോക്ക് ഡൌൺ മാത്രമല്ല, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഓക്‌സിജൻ, വൈദ്യപരിശോധന, പിപിഇ കി‌റ്റുകൾ എന്നിവയുടെ വിതരണം അത്യാവശ്യമായി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ക്രമീകരണങ്ങളോടെ ഈ ദുഷ്‌കരമായ സാഹചര്യത്തെ നേരിടുന്നതിന് ഇന്ത്യൻ സർക്കാർ ശ്രമിക്കണം. ഇന്ത്യ കൊവിഡിനെ ഫലപ്രദമായി നേരിട്ടു എന്ന് പറഞ്ഞത് വളരെ നേരത്തെയായിപ്പോയിയെന്നും അന്തോണി ഫൗചി പറഞ്ഞു.

‘2020 ൽ ചൈനയിൽ വലിയ രോഗവ്യാപനമുണ്ടായപ്പോൾ അവർ പൂർണമായും രാജ്യം അടച്ചിട്ടു.
അങ്ങിനെ ആറുമാസത്തോളം അടച്ചിടണമെന്നില്ല. പക്ഷെ രാജ്യം അടച്ചിടുമ്പോൾ രോഗവ്യാപനത്തിന്റെ ശൃംഖല തകരും.’ അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ തെരുവുകളിൽ അമ്മമാരെയും അച്ഛന്മാരെയും സഹോദരങ്ങളെയും കൊണ്ടുവന്ന് ജനങ്ങൾ ഓക്‌സിജനായി കേഴുന്ന കാഴ്‌ച കാണാനായി. അങ്ങിനെ സംഭവിക്കുന്നത് അവരിൽ കേന്ദ്ര സംവിധാനം ഇല്ല എന്ന തോന്നലുണ്ടാക്കാൻ ഇടയാക്കുമെന്നും ഫൗചി അഭിപ്രായപ്പെട്ടു.

കൊവിഡിനെ ശരിയായി നേരിടാൻ ഫലപ്രദമായ വഴി വാക്‌സിനേഷനാണ്. ഇന്ത്യയിലെ 140 കോടിയോളം ജനങ്ങളിൽ രണ്ട് ശതമാനം ജനങ്ങൾക്കാണ് ഇതേവരെ ആകെ വാക്‌സിൻ നൽകാനായത്. ഇനിയെങ്കിലും പരമാവധി കമ്പനികളുമായി കരാറുണ്ടാക്കി അതിവേഗം വാക്‌സിൻ രാജ്യത്ത് നൽകേണ്ടത് ആവശ്യമാണെന്നും ഡോ. അന്തോണി ഫൗചി പറഞ്ഞു.