കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

single-img
20 April 2021

സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നതോടെ രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍, മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. ഷോപ്പിംഗ് മാളുകള്‍ക്കും സിനിമാശാലകള്‍ക്കും പ്രവര്‍ത്തനാനുമതി രാത്രി 7.30 വരെയാണ്. ട്യൂഷന്‍ സെന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് നിര്‍ദേശം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മീറ്റിംഗുകള്‍, ട്രെയിനിംഗുകള്‍, മറ്റു പരിപാടികള്‍ എല്ലാം കഴിയുന്നതും ഓണ്‍ലൈന്‍ വഴി ആക്കണം. ആരാധനാലയങ്ങളില്‍ കൂട്ടംചേരലുകള്‍ ഒഴിവാക്കണം. പതിവ് ആരാധനകളും ഉത്സവങ്ങളും ഓണ്‍ലൈനായി നടത്തണം.

രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കടകളും മറ്റ് സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുകയാണെങ്കില്‍ രണ്ട് ദിവസം അടപ്പിക്കും. നിയമ ലംഘനത്തിന്റെ തീവ്രതയനുസരിച്ച് പൊലീസിനോ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കോ കടകള്‍ അടപ്പിക്കുന്ന ദിവസങ്ങള്‍ വര്‍ധിപ്പിക്കാം. ഹോട്ടലുകളില്‍ ഒന്‍പത് മണിക്ക് ശേഷം പാഴ്സല്‍ പോലും അനുവദിക്കില്ല.