ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഇനി പാകിസ്ഥാനോട് ആവശ്യപ്പെടണോ: മെഹബൂബ മുഫ്തി

single-img
13 April 2021

ജമ്മുകാശ്മീരിന്റെ ഭരണഘടനാ പരമായ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസർക്കാർ ക്ഷുഭിതരാവുകയാണ്. ഇനി ഈ കാര്യം പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നും മെഹബൂബ മുഫ്തി ചോദിക്കുന്നു.

ഇക്കാര്യം തങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അവഗണന മാത്രമാണ് നേരിടേണ്ടിവരുന്നതെന്നും മെഹബൂബ മാധ്യമങ്ങളോട് പറഞ്ഞു. ജമ്മുകാശ്മീർ ഇന്ത്യയുമായി ചേർന്നിരിക്കുന്നതിനുള്ള ധാരണയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്.ഇതുവഴി കേന്ദ്രസർക്കാർ നൽകിയത് വലിയൊരു മുറിവാണ്.

അതിൽ ഒന്ന് ശബ്ദമുയർത്തി കരയാൻ പോലും പാടില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നത്. അസമിൽ സ്വീകരിച്ച നയം ജമ്മു കാശ്മീരിലും തുടരണമെന്നാണ് കാശ്മീർ ജനത ആവശ്യപ്പെടുന്നതെന്നും മെഹബൂബ മുഫ്തി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്രം കൈക്കൊണ്ട 2019 ഓഗസ്റ്റ് 5 ലെ തീരുമാനം ജമ്മുകാശ്മീരിലെ ജനങ്ങൾക്കോ പിഡിപിക്കോ സ്വീകാര്യമല്ല. സംസ്ഥാനത്തിന്റെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോൾ നിശബ്ദരായി ഇരിക്കാനാണ് കേന്ദ്രം പറയുന്നത്.

എന്നാൽ എങ്ങനെയാണ് തങ്ങൾക്ക് മൗനം പാലിക്കാനാവുക. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയത് ഇന്ത്യൻ ഭരണഘടനയാണെന്നും അല്ലാതെ പാകിസ്ഥാന്റെ ഭരണഘടനയോ ചൈനയുടെ ഭരണഘടനയോ അല്ല എന്നും മെഹബൂബ മുഫ്തി പറഞ്ഞു. പിഡിപി സംഘടിപ്പിച്ച അംഗത്വ വിതരണ പരിപാടിയിലായിരുന്നു പരാമർശം.