ലോകായുക്ത ഉത്തരവിന്റെ സാധ്യത ചോദ്യം ചെത് ഹൈകോടതിയിൽ ഹർജി നൽകി കെ.ടി. ജലീൽ; കേസ് കോടതി നാളെ പരിഗണിക്കും
ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈകോടതിയിൽ റിട്ട് ഹര്‍ജി നല്കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഉത്തരവിന്റെ സാധ്യത ചോദ്യം ചെയ്താണ് ഹർജി. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി നാളെ പരിഗണിക്കും.
അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ കെ ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചത്.
അതേസമയം ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന് വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക. ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നാണ് പരാതിക്കാര്‍ അറിയിച്ചത്.
ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി വഴിവിട്ട രീതിയിൽ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി വി.കെ. മുഹമ്മദ് ഷാഫി സമർപ്പിച്ച ഹർജിയിലായിരുന്നു വിധി.