ഇന്ത്യയില്‍ എണ്ണവിലയ്ക്ക് കുറവില്ല

single-img
3 April 2021

ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയില്‍ ഗണ്യമായ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കൂട്ടാക്കാതെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും. മാര്‍ച്ച് അഞ്ചിന് ബാരലിന് 66.09 ഡോളര്‍ വരെയായി ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില മാര്‍ച്ച് 23ന് 57.76 ഡോളറിലേക്ക് താഴ്ന്നു.

ഈ വലിയ ഇടിവുണ്ടായിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വിലയില്‍ മൂന്ന് ഘട്ടമായി കുറച്ചത് ലിറ്ററിന് 61 പൈസ. ഡീസല്‍ വില കുറച്ചതാകട്ടെ 60 പൈസമാത്രം. ക്രൂഡ് ഓയില്‍ വില 12 ശതമാനത്തോളം കുറഞ്ഞപ്പോള്‍ പെട്രോള്‍– ഡീസല്‍ വിലയില്‍ വരുത്തിയ കുറവ് ഒരു ശതമാനത്തില്‍ താഴെയാണ് . ലോകത്ത് വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞുതുടങ്ങിയത്. സൂയസ് കനാല്‍ പ്രതിസന്ധി അവസാനിച്ചതും വിലയെ ബാധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് നേരിയ വര്‍ധന വരുമ്പോള്‍ത്തന്നെ ആഭ്യന്തരവിലയില്‍ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും വില ഇടിയുമ്പോള്‍ അതിന് അനുസൃതമായി വില കുറയ്ക്കാന്‍ മടിക്കുകയാണ്.

കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് അന്താരാഷ്ട്രവിപണിയല്‍ ക്രൂഡ് ഓയില്‍ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടപ്പോഴും ഇന്ത്യയില്‍ പെട്രോള്‍– ഡീസല്‍ വില കൂട്ടുകയായിരുന്നു. എക്സൈസ് തീരുവ കേന്ദ്രം കുത്തനെ ഉയര്‍ത്തിയാണ് വിലവര്‍ധിപ്പിച്ചത്. പെട്രോളിന്റെ തീരുവ ലിറ്ററിന് 32.98 രൂപയായും ഡീസലിന്റേത് 31.83 രൂപയുമായാണ് കേന്ദ്രം കൂട്ടിയത്. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പെട്രോളിന് 21.38 രൂപയുടെയും ഡീസലിന് 19.18 രൂപയുടെയും വര്‍ധനയുണ്ടായി.