രാഹുലിന് എതിരെ രാഷ്ട്രീയ വിമർശനം മാത്രം; ജോയ്സ് ജോര്‍ജിനെ തള്ളി സിപിഎം
എതിര്‍ക്കേണ്ടത് രാഹുലിന്‍റെ രാഷ്ട്രീയ നിലപാടുകളെ. രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മുന്‍ എംപി ജോയ്സ് ജോര്‍ജിനെ തള്ളി സിപിഎം. വ്യക്തിപരമായ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും സിപിഎം പ്രസ്താവന ഇറക്കി. പരാമശം വിവാദമായതോടെ ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നതായി ജോയ്സ് ജോര്‍ജ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതിന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അശ്ലീലപരാമര്‍ശം ആസ്വദിച്ച മന്ത്രി എംഎം മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.