കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സാരി ഉടുക്കരുത്; മമതക്കെതിരെ പ്രസ്താവനയില്‍ ഉറച്ച് ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍

single-img
25 March 2021

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്ത്. മമത ബാനര്‍ജി തങ്ങളുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ബംഗാളിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ദിലീപ് ഘോഷ് പറയുന്നു.

” ഒരു സ്ത്രീ സാരിയില്‍ അവരുടെ കാലുകള്‍ കാണിക്കുന്നത് അനുചിതമാണ്. അതിനെ ആളുകള്‍ എതിര്‍ക്കുന്നു. ഞാനും അതിനെ എതിര്‍ക്കുന്നു, അതുകൊണ്ട് ഞാന്‍ അത് പറഞ്ഞു,’ ദിലീപ് ഘോഷ് പറഞ്ഞു. ദിലീപ് ഘോഷിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് ഇന്ന് അദ്ദേഹം തന്റെ പ്രസ്താവനയെ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയത്.

‘നമ്മുടെ മുഖ്യമന്ത്രി പ്ലാസ്റ്റര്‍ മുറിച്ചുമാറ്റി ഇപ്പോള്‍ ഒരു ക്രേപ്പ് ബാന്റേജ് ഇട്ടു. ഇപ്പോള്‍ അവര്‍ എല്ലാവര്‍ക്കുമായി അവരുടെ കാല്‍ പ്രദര്‍ശിപ്പിക്കുകയാണ്. സാരി ധരിച്ചിരിക്കുന്നു എങ്കില്‍കൂടി അവരുടെ ഒരു കാല് കാണുന്നുണ്ട്. ആരും ഇതുപോലെ സാരി ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തിനാണ് സാരി ഉടുക്കുന്നത്,ഒരു ജോടി ബര്‍മുഡ ധരിക്കുക, അങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും ശരിക്കും കാണാന്‍ കഴിയും,” ഇങ്ങിനെയായിരുന്നു ദിലീപ് ഘോഷിന്റെ അധിക്ഷേപം.