ഒരുമിച്ചിരുന്ന് മദ്യപിച്ചു; മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ തങ്കച്ചനെ നാടോടി സ്ത്രീ തലയ്ക്കടിച്ചു കൊലപ്പെടുത്തി

single-img
24 March 2021

കുറവിലങ്ങാട് ഞായറാഴ്ച വൈകിട്ട് നാലരയോടെ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വലിയതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചീമ്പനായിൽ സി.എ.തങ്കച്ചനെ (57) മദ്യപിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബിന്ദുവെന്ന നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തി.

ബസ്സ്റ്റാൻഡിനു സമീപം താൽക്കാലിക ഷെഡിൽ താമസിക്കുന്ന ഉഴവൂർ പുൽപാറ കരിമാക്കിൽ ബിന്ദു(31) നെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മാർക്കറ്റിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ സഹായി ആയി ജോലി ചെയ്തിരുന്ന തങ്കച്ചനെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ബസ് സ്റ്റാൻഡിനു സമീപത്തെ ബാറിൽ നിന്നു ഞായറാഴ്ച ഉച്ചയോടെ മദ്യം വാങ്ങിയ തങ്കച്ചൻ ബിന്ദുവിനെ കൂട്ടി വലിയതോടിന്റെ കരയിലെത്തി മദ്യപിച്ചു. മദ്യലഹരിയിലായ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തങ്കച്ചൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതു തടയുന്നതിനു തടിക്കഷണം ഉപയോഗിച്ചു തങ്കച്ചന്റെ തലയ്ക്കടിക്കുകയും തുടർന്ന് തോട്ടിലേക്കു തള്ളിയിട്ടെന്നുമാണ് ബിന്ദു പൊലീസിൽ നൽകിയ മൊഴി. 

ഉച്ചസമയമായിരുന്നതിനാൽ പരിസരത്ത് ആരും ഇല്ലായിരുന്നു. വൈകിട്ട് നാലിനു തിരികെ എത്തിയ ബിന്ദു തോട്ടിൽ കമഴ്ന്നു കിടക്കുന്ന തങ്കച്ചനെയാണ് കണ്ടത്. തുടർന്ന് സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

വൈക്കം ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ്എച്ച്ഒ ഇ.എസ്.സാംസൺ,എസ്ഐ ടി.ആർ.ദീപു, എഎസ്ഐമാരായ ബിജു തോമസ്, കെ.എം.ഷാജുലാൽ, വർഗീസ് കുരുവിള, വനിതാ സിപിഒമാരായ കെ.ജി.ഷീജ, സുമംഗല, ബിന്ദു, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എം.എൽ.വിജയപ്രസാദ്, സിനോയ്മോൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. ഏതാനും വർഷം മുൻപ് യുവാവിനെ വെട്ടി പരുക്കേൽപിച്ച കേസിൽ പ്രതിയായിരുന്നു ബിന്ദു.