അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിത്; അറബികടല്‍ പോലും വില്‍ക്കാന്‍ പറ്റുമെന്ന് തെളിയിച്ച സർക്കാർ; പിണറായി സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും നടന്‍ സലീം കുമാര്‍

single-img
18 March 2021

പിണറായി സര്‍ക്കാരിനെ നിശ്ശിതമായി വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ സലീം കുമാര്‍. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് സലിംകുമാറിന്റെ വിമർശനം. ഈ വീഡിയോ ഇപ്പോൾ യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.

‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിത്. അതേ വളരെ ശരിയാണ്. അറബികടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പിന്നെ പറയുന്നത് സ്ത്രീകള്‍ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ എന്നാണ്. ആ വാളയാറിലെ 2 പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. ആ അമ്മ തല മുണ്ഡനം ചെയ്ത് ധര്‍മടത്ത് വരുന്നുണ്ട്. എന്ത് ആത്മസംതൃപ്തിയാണിത്. കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ചു. എന്ത് ആത്മസംതൃപ്തിയാണ്. പക്ഷേ സ്വപ്നയ്ക്ക് കിട്ടി ആത്മസംതൃപ്തി. പത്താം ക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാള്‍ ശമ്പളം നല്‍കി ആത്മസംതൃപ്തി അടയിപ്പിച്ചു.’–സലീം കുമാര്‍ പറഞ്ഞു.

‘പിന്നെ കുറേ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി അവരെയും ആത്മസംതൃപ്തിയിലെത്തിച്ചു. സാധാരണക്കാരന്‍ ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് നടക്കുവാണ്. ഓണമോ, ക്രിസ്മസോ, പെരുന്നാളോ ഒക്കെ ആഘോഷിച്ചിട്ട് 5 വര്‍ഷമായി. ഓര്‍മയുണ്ടോ അന്ന് ആ പ്രാവിനെ പറത്തിയത്. ആ പ്രാവിന് അന്നേ കാര്യം മനസിലായി. തള്ളിന് മാത്രം കുറവില്ല. എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം. അല്ലെങ്കില്‍ ജനം പറഞ്ഞുവിടും. ആ തിയതിയാണ് ഏപ്രില്‍ 6. വിശ്വാസവഞ്ചകരുടെ പതിനാറാമടിയന്തിരമായി നമ്മള്‍ ആഘോഷിക്കണം.’ അദ്ദേഹം പറഞ്ഞു.