പതഞ്ജലിയുടെ വാക്സിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന; നിലപാട് മാറ്റി പതഞ്ജലി
പരമ്പരാഗത രീതിയില്‍ വികസിപ്പിച്ച കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിന്റെ പിന്നാലെ മുന്‍ അവകാശവാദത്തിൽ നിന്ന് മലക്കം മറിഞ്ഞ് പതഞ്ജലി. പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനാണ് എന്ന അവകാശവാദമാണ് പതഞ്ജലി ഇന്ന് തിരുത്തിയത്.
“കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഡ്രഗ്സ് കൺട്രോളർ ജനറൽ ആണ് ഇന്ത്യയില്‍ കൊറോണിലിന് അംഗീകാരം നൽകിയത്. എന്നാല്‍, ലോകാരോഗ്യ സംഘടന ഒരു മരുന്ന് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യില്ല എന്നത് വ്യക്തമാണ്. ലോകമാകെ ആരോഗ്യമുള്ള മികച്ച ആളുകളെ ഉണ്ടാക്കാനായാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.”- പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.
ഈ മാസം 19ന് കൊറോണിൽ അവതരിപ്പിച്ചപ്പോഴാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന് കമ്പനി പരസ്യമായി അവകാശപ്പെട്ടത്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ സൗത്തീസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിൽ ഒരു പരമ്പരാഗത വാക്സിനും ഡബ്ല്യുഎച്ച്ഓ പരിശോധിച്ചിട്ടില്ല എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.