നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുകയും കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്‌തെന്ന ഭീമ-കൊറേഗാവ് കേസിലെ തെളിവുകൾ കംപ്യൂട്ടർ ഹാക്ക് ചെയ്ത് നിക്ഷേപിച്ചത്

single-img
11 February 2021

കലാപത്തിന് ആഹ്വാനം നൽകിയെന്നും മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലപാതക മാതൃകയിൽ നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്‌തെന്ന ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി. പ്രതികളിലൊരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണാ വിൽസന്റെ കംപ്യൂട്ടറിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന കത്ത് മാൽവെയർ ഉപയോഗിച്ച് നിക്ഷേപിച്ചതാണെന്ന് കണ്ടെത്തി. വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 

2018ലാണ് റോണാ വിൽസൺ, വരവറാവു, സുധാ ഭരദ്വാജ് ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകരെ  ഭീമ-കൊറേഗാവ് കേസിൽ പുണെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപത്തിന് ആഹ്വാനം നൽകിയെന്നും മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലപാതക മാതൃകയിൽ നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതി തയ്യാറാക്കിയെന്നുമായിരുന്നു ആരോപണം. ഇതിന് പ്രധാന തെളിവായി ചില കത്തുകൾ പ്രതികളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്തു. റോണാ വിൽസണിന്റെ കപ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ പത്ത് കത്തുകൾ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്ത് നിക്ഷേപിച്ചതാണെന്നാണ് അമേരിക്കയിലെ മുൻനിര ഫോറൻസിക് ഏജൻസിയായ ആർസണൽ കൺസൾട്ടൻസിയുടെ കണ്ടെത്തൽ. 300ലധികം മണിക്കൂർ നീണ്ട പരിശോധനയ്ക്കൊക്കൊടുവിലാണ് ഫോറൻസിക് സംഘം റിപ്പോർട്ട് തയാറാക്കിയത്.

റോണാ വിൽസൺന്റെ അഭിഭാഷകനാണ് വിദഗ്ധ പരിശോധനയ്ക്കായി ഏജൻസിയെ സമീപിച്ചത്. എന്നാൽ ആരാണ് കത്തുകൾ കംപ്യൂട്ടറിൽ ഹാക്ക് ചെയ്ത് നിക്ഷേപിച്ചതെന്ന് വ്യക്തമല്ല. 2016 ജൂൺ 16നാണ് കത്തുകൾ നിക്ഷേപിക്കപ്പെട്ടത്. 2018 ജുൺ 13നാണ് റോണാ വിൽസൺ അറസ്റ്റ് ചെയ്യപ്പെടുന്നത്. ‘ആർ ബാക്കപ്പ്’ എന്ന രഹസ്യ ഫോൾഡർ ഉണ്ടാക്കിയ ഹാക്കർ റോണാ വിൽസന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിന് തലേദിവസം വരെ 52 ഫയലുകൾ നിക്ഷേപിച്ചു, ഫോറെൻസിക് റിപ്പോർട്ട് പറയുന്നു.‌ ബോസ്റ്റണിലെ മാരത്തൺ ബോംബിങ് ഉൾപ്പടെയുടെ വിവാദ കേസുകൾ തെളിയിക്കുന്നതിൽ പങ്ക് വഹിച്ച സ്ഥാപനമാണ് ആർസനൽ കൺസൾട്ടൻസി. 

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോണാ വിൽസൺ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, റോണ വിൽസന്റെ കംപ്യൂട്ടറിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് എൻഐഎ അഭിഭാഷകൻ പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ താഴെപ്പോയതിന് പിന്നാലെ പുണെ പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്ത എൻ.ഐ.എ ഡൽഹി സർവകലാശാലയിലെ മലായാളി അധ്യാപകനായ ഹാനി ബാബു,  വൈദീകൻ സ്റ്റാൻ സ്വാമി എന്നിവരെയും അറസ്റ്റ് ചെയ്തിതിരുന്നു. രാഷ്ട്രീയ ഗൂഡാലോചനയുണ്ടെെന്ന് തുടക്കം മുതൽക്കെ ആരോപണമുയർന്ന കേസിലാണ് പുതിയ വഴിത്തിരിവ്.