ഓഡിയോയിലെ ശബ്ദം എന്റേതല്ല, ഗൂഡാലോചനക്കാർ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയത്: സരിതാ നായര്‍
കേരളത്തില്‍ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വ്യാപകമായി പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി സരിത നായർ. ഇപ്പോള്‍ പുറത്ത് വന്ന ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്നും ഗൂഡാലോചനക്കാർ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയതാണെന്നും സരിത അവകാശപ്പെട്ടു.
“നിങ്ങള്‍ കേട്ട ആ ശബ്ദം എന്റേതല്ല. അത് മിമിക്രിക്കാരുടെ സഹായത്തോടെയാണ് ഗൂഡാലോചനക്കാർ ചെയ്തതാണ്. പരാതിക്കാരൻ തന്നെ കണ്ടിട്ടില്ലെന്നാണ് പോലീസിന്റെ പക്കല്‍ നൽകിയിട്ടുള്ള മൊഴിയും എഫ്‌ഐആറിലുമുള്ളത്. ഒരിക്കല്‍ പോലും തന്നെ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുൺ എന്നൊരാൾ പണം തന്നതിന്റെ തെളിവില്ല”- . സരിത പറഞ്ഞു.
യുഡിഎഫ് ഭരണകാലത്തെ സോളാർ കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണിതെന്നും സരിത നായർ ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐക്ക് മൊഴി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ബ്ലാക്ക് മെയിൽ വരുന്നുണ്ട്. കേസിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെടുന്നുണ്ടെന്നും സരിത പറഞ്ഞു.