പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു; ദൈവത്തിനുള്ള ബലിയെന്ന് മൊഴി
പാലക്കാട്: പൂളക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്‍കിയ വിവരം.
ദൈവത്തിനുള്ള ബലിയായാണ് താൻ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദയുടെ മൊഴി. പുലർച്ചെ നാല് മണിയോടെയാണ് പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു. ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് എസ്പി ആർ വിശ്വനാഥ് സ്ഥലത്തെത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഇവർക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആമിലിൻ്റെ മൃതദേഷം ഇൻക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.
Mother killed 6 year old son in Palakkad