കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാൾ നിയമസഭ
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവന്ന വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാള്‍ നിയമസഭ. പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് മമത ബാനര്‍ജി സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും മനോജ് തിഗ്ഗയുടെ നേതൃത്വത്തില്‍ ജയ് ശ്രീറാം മുഴക്കി പുറത്തുപോകുകയും ചെയ്തു.
സംസ്ഥാന പാര്‍ലമെന്‍ററികാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് സര്‍ക്കാരിനായി സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷക വിരുദ്ധമാണെന്നും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്.
ബിജെപി കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ തങ്ങളുടെ മൃഗീയ ശക്തി ഉപയോഗിച്ച് പാസാക്കുകയായിരുന്നുവെന്നും കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.